Tuesday, December 8, 2009

കണക്കെഴുത്തുകാരുടെ കഥ

തോറ്റവരുടെ
കണക്കു പുസ്തകത്തിലെ
അക്കങ്ങള്‍
എപ്പോഴും മാഞ്ഞു തുടങ്ങിയിരിക്കും,
തോല്‍വി ഭയന്ന്
ആ അക്കങ്ങളിലേക്ക്
തന്നെ തുറിച്ച്
നോക്കുന്നതിനാലാകാം
അക്കങ്ങള്‍
ഇത്രപെട്ടന്ന്
മരിച്ചു പോകുന്നത്.

അവന്റെ പുസ്തകത്തില്‍
ഉത്തമര്‍ണ്ണനില്‍ നിന്നും
അധമര്‍ണനിലേക്കുള്ള ദൂരം
ഏഴുകടലിനും
ഏഴുകരക്കുമപ്പുറത്തായിരിക്കും

എന്നും വാങ്ങിയതിലും കൂടുതല്‍
കൊടുത്തതിന്റെ
ആലസ്യത്തിലായിരിക്കും
അവള്‍ ഉറങ്ങുക.

അവന്റെ
രാത്രികളില്‍
എന്നോ ഒരിക്കല്‍
തീപിടിച്ച്
മുങ്ങിമരിച്ച
ഒരു കപ്പലിന്റെയും
കപ്പിത്താന്റെയും കഥ
സിനിമയാകാറുണ്ടായിരിക്കും.

കമ്പ്യൂട്ടര്‍
വെളിച്ചത്തിലേക്കുള്ള
തുറിച്ചു നോട്ടത്തിനി-
-ടയിലെപ്പോഴോ
സൂത്രത്തില്‍ അകത്തുകയറിയ
ഇരുട്ട് കൂട്ടികൊടുത്ത
ചില ശബ്ദങ്ങളുണ്ടാകാം
അവരുടെ കൂടെ.
ജീവിക്കണമെന്ന്
മാത്രം പറയുന്ന
ചില ഇമ്പമുള്ള
പാട്ടുകളായി.

Wednesday, December 2, 2009

ജനയുഗത്തില്‍ നിന്ന്

ജനയുഗത്തില്‍ നിന്നുള്ള
മടക്കയാത്രയില്‍
ആകാശവാണിക്ക് മുമ്പില്‍
ഒരു കാവല്‍ക്കാരനുണ്ട്.
റോഡിലേക്കരിച്ചിറങ്ങുന്ന
വെളിച്ചം നാടുകടത്തിയ
ഇരുട്ടിന് കാവലിരിക്കുന്ന ഒരാള്‍.
ഇരുട്ടിന്റെ മൂട് പിടിച്ച്
ഞാന്‍ നടക്കുമ്പോള്‍
മകന്റെ ടൂഷന്‍ ഫീസ്,
ഭാര്യയുടെ ആശുപത്രി ചിലവ്
എന്നിങ്ങനെ
അയാളുടെ കണക്കുകള്‍
അവസാനിക്കുന്നില്ല.

രാത്രി അതുവഴിയെങ്ങാന്‍
വന്നേക്കാവുന്ന
ഒരൊറ്റ പരിചിതനെയും
അയാള്‍ക്കറിയില്ല.
അയാള്‍ കാവലിരിക്കുന്നത്
രാത്രിയെ നിലനിര്‍ത്താനല്ലോ?

ആകാശവാണിയുടെ
മതിലില്‍ പതിച്ചിരിക്കുന്ന
സിനിമാ പോസ്റ്ററുകളില്‍
എത്രയെത്ര സുന്ദരികളാണ്,
ഇന്നിവരില്‍ ആരായിരിക്കും
എനിക്കൊപ്പം അന്തിയുറങ്ങുക.
മോപ്പാസാങില്‍ നിന്നിറങ്ങിവന്ന
പെണ്‍കുട്ടിയെപ്പോലെ
ചുരത്താന്‍ വെമ്പുന്ന മുലകളും
താങ്ങി ഏതോ ഒരുവള്‍
എനിക്കു വേണ്ടിയും കാത്തുനില്‍ക്കുന്നുണ്ട്
ഈ ചുമരുകളില്‍.

മാറില്‍ ഫണ്‍ കീസ്
എന്നെഴുതി വച്ച ടീഷര്‍ട്ടുമിട്ട്
ഏതോ ഒരുവള്‍
പകല്‍ ഇതുവഴി പോയിട്ടുണ്ട്.
എന്റെ കാലടികള്‍
ആ തമാശയെയാണ്
തേടുന്നതെന്ന്
അവളറിഞ്ഞിരുന്നെങ്കില്‍.