Thursday, June 24, 2010

പ്രവാചകയുടെ രഹസ്യം

ഒരിക്കല്‍ ഒരു കാക്കാലത്തിയുണ്ടായിരുന്നു,
കയ്യിലെ തത്തക്കൂടും
പച്ചക്കല്‍ മൂക്കുത്തിയും
വെറ്റിലക്കറയുള്ള ചിരിയുമായി
ഫലം പറഞ്ഞു നടന്നവള്‍,
പലപ്പോഴും,
അത് വെറും ഫലിതങ്ങളുമായിരുന്നു.
വര്‍ത്തമാനത്തിന്റെ
സൂചനകളില്‍ നിന്നും
അവള്‍ ഭാവിയെ വെളിപ്പെടുത്തുന്നു
അവളുള്ളപ്പോള്‍
ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍
തത്ത കൊത്തുന്ന ചീട്ടു പോലെ ലളിതം.

അവളുടെ വാക്കുകള്‍
നല്ലകാലത്തിന് വേണ്ടിയുള്ള
കാത്തിരിപ്പുകളായി,
മരിക്കാനിരുന്നവര്‍
മരിക്കാതെ മരിച്ച് ജീവിച്ചു
നാടുവിട്ടവര്‍
എന്നേലും തിരിച്ചുവരുമെന്ന
ഓര്‍മകളായി കാത്തിരുന്നു.
അവളിലൂടെ
പില്‍കാലം മുന്‍കാലത്തേക്കിറങ്ങി നടന്നു.
കാലം തെറ്റിയവര്‍ക്ക്
കാക്കാത്തിയാര്, തത്തയാര്.

ഒരിക്കല്‍ തന്റെ പച്ച ശരീരവും
കാക്കാലത്തിയെയും ബാക്കിയാക്കി
ആ വെറ്റിലച്ചിരിയും തട്ടിയെടുത്ത്
തത്തയെങ്ങോ പൊയ്,
തത്ത കൊത്തിയ
ഏത് ചീട്ടിലായിരിക്കും
ഈ മോഷണത്തിന്റെ
രഹസ്യം ഒളിച്ചിരുന്നത്.






തോര്‍ച്ച (ജനുവരി 2011)

Friday, June 18, 2010

മഴക്കാലത്തെക്കുറിച്ച് ഇങ്ങനെയും

മഴക്കാലമാണ്,
തോട്ടുവക്കത്തെ തണുപ്പില്‍
രണ്ട് ചങ്ങാതിമാര്‍
തോളോട് തോള്‍ ചേര്‍ന്ന് വലവീശുന്നു.

മഴയില്ലെങ്കില്‍
വൈകിട്ട് പള്ളിമുറ്റത്തെ നാടകത്തട്ടില്‍
ഇവര്‍ യൂദാസും പത്രോസുമാകും,
ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും,
മറ്റവന്‍ മൂന്ന് വട്ടം തള്ളിപ്പറയും.

മഴയുണ്ടെങ്കില്‍
ഇരുട്ടുവോളം മീന്‍പിടിക്കും,
ഒന്നിച്ചിരുന്ന് കള്ളുകുടിക്കും,
തെറിവിളിക്കും,
എന്നെ ഒറ്റിക്കൊടുക്കില്ല,
തള്ളിപ്പറയില്ല.
രാത്രിയാകുമ്പോള്‍ കെട്ടിപിടിച്ച് പിരിയും.

എന്നും മഴയായിരുന്നെങ്കില്‍.