Thursday, July 8, 2010

നൂല്‍പന്തുകള്‍

ആ വീടുനിറയെ
നൂലുകളായിരുന്നു
പരസ്പരം ബന്ധിപ്പിക്കാനെന്നവണ്ണം
ഒരു മുറിയില്‍ നിന്നും
മറ്റൊന്നിലേക്ക് തിരിയുന്നിടത്തെല്ലാം
ഓരോ നൂല്‍പന്തുകള്‍.

ആര്‍ത്തിരമ്പുന്ന മഴയില്‍
പുറത്തിറങ്ങാന്‍ വയ്യാത്ത
ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്
ഇവയൊരാശ്വാസമായിരുന്നു.

ഇതുപോലൊരു
മഴക്കാലത്ത്
കരഞ്ഞു തളര്‍ന്നുറങ്ങുന്ന
കുഞ്ഞിന് വിശപ്പാറ്റാന്‍
ഒരമ്മ കടഞ്ഞെടുത്തതാവാം
ഈ പന്തുകള്‍.

അഴിച്ചു തുടങ്ങിയാല്‍
ആ അമ്മയുടെ മുണ്ടിന്റെ
ഒരറ്റത്തെത്താം നമുക്ക്,
എത്ര അഴിച്ചാലും
വിയര്‍പ്പിന്റെയോ രക്തത്തിന്റെയോ
മുലപ്പാലിന്റെയോ മണം
വിട്ടുപോകില്ല
ആ പന്തുകളില്‍ നിന്നും.




** 2008 സെപ്തംബറിലെ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്‌

2 comments:

  1. വരാന്‍ വൈകി
    നല്ല കവിതകള്‍
    സ്നേഹത്തോടെ

    ReplyDelete