Tuesday, December 8, 2009

കണക്കെഴുത്തുകാരുടെ കഥ

തോറ്റവരുടെ
കണക്കു പുസ്തകത്തിലെ
അക്കങ്ങള്‍
എപ്പോഴും മാഞ്ഞു തുടങ്ങിയിരിക്കും,
തോല്‍വി ഭയന്ന്
ആ അക്കങ്ങളിലേക്ക്
തന്നെ തുറിച്ച്
നോക്കുന്നതിനാലാകാം
അക്കങ്ങള്‍
ഇത്രപെട്ടന്ന്
മരിച്ചു പോകുന്നത്.

അവന്റെ പുസ്തകത്തില്‍
ഉത്തമര്‍ണ്ണനില്‍ നിന്നും
അധമര്‍ണനിലേക്കുള്ള ദൂരം
ഏഴുകടലിനും
ഏഴുകരക്കുമപ്പുറത്തായിരിക്കും

എന്നും വാങ്ങിയതിലും കൂടുതല്‍
കൊടുത്തതിന്റെ
ആലസ്യത്തിലായിരിക്കും
അവള്‍ ഉറങ്ങുക.

അവന്റെ
രാത്രികളില്‍
എന്നോ ഒരിക്കല്‍
തീപിടിച്ച്
മുങ്ങിമരിച്ച
ഒരു കപ്പലിന്റെയും
കപ്പിത്താന്റെയും കഥ
സിനിമയാകാറുണ്ടായിരിക്കും.

കമ്പ്യൂട്ടര്‍
വെളിച്ചത്തിലേക്കുള്ള
തുറിച്ചു നോട്ടത്തിനി-
-ടയിലെപ്പോഴോ
സൂത്രത്തില്‍ അകത്തുകയറിയ
ഇരുട്ട് കൂട്ടികൊടുത്ത
ചില ശബ്ദങ്ങളുണ്ടാകാം
അവരുടെ കൂടെ.
ജീവിക്കണമെന്ന്
മാത്രം പറയുന്ന
ചില ഇമ്പമുള്ള
പാട്ടുകളായി.

2 comments:

  1. കണക്കെഴുത്തുകാര്‍ തെല്ലു പുഞ്ചിരിച്ചു കൊണ്ടാവാം
    ഓരോ ബാക്കിപത്രവും വാങ്ങി വെക്കുന്നത്
    പക്ഷെ കട്ടി കണ്ണടക്കുള്ളില്‍ ഇവന്‍ എന്നെ പറ്റിച്ചിരിക്കുമോ
    എന്നൊരു സംശയം എപ്പോഴും മയങ്ങുന്നുണ്ടാവും ..

    ReplyDelete